Infidels Blog Atheism പാഠപുസ്തകത്തില്‍ മതനിരാസം?
Atheism Islam

പാഠപുസ്തകത്തില്‍ മതനിരാസം?

ഏഴാംക്ലാസിലെ വിവാദപാഠം

അടുത്ത പേജ്

പത്രങ്ങളില്‍ വന്ന ഏതാനും പ്രതികരണങ്ങള്‍ കാണുക:

നാലാംകിട സമരം
വി ശിവദാസന്‍

നേരത്തെ ഏകജാലകമെന്നായിരുന്നു സമരമുദ്രാവാക്യം. ജാലകസമരം ജനങ്ങള്‍തന്നെ പൂട്ടിച്ചു. ഇപ്പോള്‍ ഏഴാംക്ളാസില്‍ എത്തിയിരിക്കുകയാണ്. “സ്കൂള്‍വര്‍ഷം ആരംഭിച്ച് മാസം മൂന്നു കഴിഞ്ഞിട്ടും പുസ്തകമെവിടെ സര്‍ക്കാരേ എന്നായിരുന്നു വിദ്യാര്‍ഥിസമരങ്ങളില്‍ മുന്‍കാലങ്ങളില്‍ കേട്ടുതഴമ്പിച്ച മുദ്രാവാക്യം. ഇത്തവണ അതു കേള്‍ക്കാനില്ല. എന്നിട്ടും പ്രശ്നം പാഠപുസ്തകംതന്നെ. വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നവരൊക്കെ ഏഴാംതരം സാമൂഹ്യപാഠപുസ്തകം വായിച്ചു നോക്കിയിട്ടുണ്ടാവും. എന്താണ് പാഠപുസ്തകത്തില്‍ വിവരിക്കുന്നത്. സാമൂഹ്യ നന്മയ്ക്ക് വിഘാതമാകുന്ന എന്തെങ്കിലും പ്രസ്തുത പാഠഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടോ?. സമൂഹത്തിന്റെ സവിശേഷതകളെ യഥാവിധി മനസ്സിലാക്കാനും ജനനന്മയെ മുന്‍നിര്‍ത്തി വിദ്യാര്‍ഥിയെ പ്രവര്‍ത്തന സജ്ജനാക്കാനും സഹായിക്കുന്ന പ്രക്രിയയാണ് സാമൂഹ്യശാസ്ത്രപഠനം. കാര്‍ട്ടൂണുകളും രേഖാചിത്രങ്ങളും ഉള്‍പ്പെടുത്തി നാടിന്റെ ചരിത്രവും വര്‍ത്തമാനവും ആകര്‍ഷകമായി പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. തുടര്‍വായനയ്ക്ക് വിദ്യാര്‍ഥികളെ സഹായിക്കുന്ന പുസ്തകങ്ങളും പരാമര്‍ശിക്കുന്നുണ്ട്. അതിനെക്കുറിച്ചാണ് ചിലര്‍ക്ക് വലിയ ആക്ഷേപം. ചെറുകാട്, പൊറ്റക്കാട് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഏതോ നിബിഡവനത്തെക്കുറിച്ചായിരിക്കും പറയുന്നതെന്ന് ധരിച്ചുപോകുന്നുണ്ടോ എന്നറിയില്ല. പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് കേരളത്തിലെ എക്കാലത്തെയും ഏറ്റവും ആദരണീയനായ സഹിത്യകാരന്‍, കേന്ദ്ര- കേരള സാഹിത്യ അക്കാദമികള്‍ അവയുടെ പരമോന്നത ബഹുമതികള്‍ നല്‍കി ആദരിച്ച ഗോവിന്ദ പിഷാരടിയെന്ന ചെറുകാടിനെയാണ്. നോവലും, കഥയും, കവിതയും, ബാലസാഹിത്യവും എന്നുവേണ്ട സര്‍വമേഖലയിലും വിരാജിച്ച ബഹുമുഖപ്രതിഭ. മറ്റൊരാള്‍ കെ ദാമോദരന്‍, ദര്‍ശനത്തെ കുറിച്ച് സാര്‍വദേശിയ രാഷ്ട്രീയത്തെകുറിച്ച് കേരളത്തെ പഠിപ്പിച്ച സ്വാതന്ത്യ്ര സമരസേനാനി. ജന്മി തമ്പുരാക്കന്മാരുടെ കൊടിയ ചൂഷണത്തിന്റെ നേര്‍ചിത്രമായി മാറിയ “’പാട്ടബാക്കി’യുടെ പ്രാധാന്യം ആര്‍ക്കാണ് കുറച്ചു കാണാനാകുക. പിന്നെ അലര്‍ജിയാകുന്നത് കെ കെ എന്‍ കുറുപ്പിന്റെയും ആണ്ടലാട്ടിന്റെയും പേരുകളാണ്. കേരളത്തിലെ കാര്‍ഷിക ബന്ധങ്ങളെക്കുറിച്ചുളള ഒരു പഠനത്തിന്റെയെങ്കിലും പുസ്തകസൂചന നോക്കിയിരുന്നെങ്കില്‍ ഇതുപറയാന്‍ വാ തുറക്കില്ലായിരുന്നു. ഗ്രാമ ഗ്രാമാന്തരങ്ങള്‍ താണ്ടി ശേഖരിച്ച വിവരങ്ങള്‍ ചേര്‍ത്ത് ആണ്ടലാട്ടെഴുതിയ രേഖയില്ലാചരിത്രം ഒരുവേള നോക്കിയിരുന്നുവെങ്കില്‍. ഇനിയും ഒരുപാട് നല്ല പുസ്തകങ്ങള്‍ തുടര്‍ വായനയ്ക്കായി ചേര്‍ക്കാമായിരുന്നുവെന്നത് ശരിയാണ്. അപ്പോള്‍ തകഴി, ചങ്ങമ്പുഴ, കെ എന്‍ പണിക്കര്‍ തുടങ്ങിയ പേരുകള്‍ കൊടുത്താല്‍ അവരും നിങ്ങളുടെ പ്രിയപ്പെട്ടവരല്ലല്ലോ. പകരം ഉമ്മന്‍ചാണ്ടി, ചെന്നിത്തല, പവ്വത്തില്‍ എന്നൊക്കെ കൊടുക്കണമെന്നാണോ പറയുന്നത്. 1957 ലെ കുടിയൊഴിപ്പിക്കല്‍ നിരോധിച്ച നിയമത്തിന്റെ കോപ്പി പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്‍ഷിക ബന്ധബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടിയായി ഗൌരിയമ്മ നടത്തിയ പ്രസംഗവും പുസ്തകത്തിലുണ്ട്. അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. വിമോചന സമരവേളയില്‍ നിരാഹാരപ്പന്തലില്‍നിന്ന് വയറുവേദന വന്ന് ആശുപത്രിയില്‍ പോയ നേതാവിനോട് ഡോക്ടര്‍ പറഞ്ഞുവത്രേ വെറും വയറ്റില്‍ പഴം കഴിച്ചതാണ് കാരണമെന്ന്. അത്തരം സംഭവ വിവരണമൊന്നും പുസ്തകത്തില്‍ എവിടെയുമില്ല. മതഭ്രാന്ത് മൂത്ത മാപ്പിളമാരുടെ കലാപമെന്ന് സാമ്രാജ്വത്വവാദികള്‍ എഴുതിവച്ച മലബാര്‍ കലാപത്തെ വിവരിച്ച രീതി നോക്കുക. “ഹിന്ദുക്കളെ ദ്രോഹിക്കരുതെന്ന് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ളിയാരും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മറിച്ച് ചെയ്തവരെ കര്‍ശനമായി ശിക്ഷിക്കാന്‍ കുഞ്ഞഹമ്മദ് ഹാജി മടിച്ചിരുന്നില്ല. ബ്രിട്ടീഷുകരെ സഹായിച്ച മുസ്ളീങ്ങളെയും അദ്ദേഹം ശിക്ഷിച്ചിരുന്നു” (പേജ് 34). ഓരോ പേജിലും നിറഞ്ഞു നില്‍ക്കുന്നത് മതസൌഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശംമാത്രം. ഇരുപത്തഞ്ചാമത്തെ പേജില്‍ ഫോട്ടോസഹിതം കൊടുത്തിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ കോഗ്രസുകാര്‍ ഒന്നു വായിച്ചിരുന്നുവെങ്കില്‍. “ “എന്റെ മരണശേഷം എനിക്കായി മതപരമായ യാതൊരു കര്‍മങ്ങളും നടത്തണമെന്ന് എനിക്ക് ആഗ്രഹമില്ലെന്ന് ഉളളഴിഞ്ഞ് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു……..” നെഹ്റുവിന്റെ വാക്കുകളും ഫോട്ടോയും പുസ്തകത്തില്‍നിന്ന് നീക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതവും വാക്കുകളും പഠിച്ചുകൂടെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ. നെഹ്റുവിന്റെ വാക്കുകളെ ഭയക്കുന്നവര്‍ക്കെങ്ങനെ ശ്രീ നാരായണഗുരുവിനെ ഇഷ്ടപ്പെടാനാവും. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്നായിരുന്നല്ലോ ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ പ്രിയശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ആഹ്വാനംചെയ്തത് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നായിരുന്നു. ക്ളാസ് മുറിയില്‍ മതം പരാമര്‍ശവിധേയമാകുന്ന് മതഭ്രാന്തരെ സൃഷ്ടിക്കാനാകരുത്. മതത്തിലെ മാനവികതയെ ജീവിതത്തില്‍ പകര്‍ത്താനായിരിക്കണം. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തി നടന്ന പോരാട്ടങ്ങളും ഗീതയും ഖുറാനും ബൈബിളും മതപരിഷ്കാര പ്രസ്ഥാനങ്ങളെയുമെല്ലാം പഠിക്കാനുളള അവസരം വിദ്യാര്‍ഥിക്ക് ലഭ്യമാകണം. മതഗ്രന്ഥങ്ങളെ സ്നേഹഗീതങ്ങളായി പാഠപുസ്തകം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. നാലാംകിട സമരക്കാര്‍ ഏഴാംതരം പുസ്തകം വായിച്ചുനോക്കിയാല്‍ അവരുടെ മനസ്സിലും നന്മ വരും.

മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍
ടി കെ നാരായണദാസ്

പാ ഠപുസ്തകങ്ങള്‍ പുറത്തുവന്നു. വിവാദ ങ്ങളും. രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരും പാഠപുസ്തകങ്ങളെ വിശകലനം ചെയ്യുന്നത് തികച്ചും അഭിലഷണീയമായ കാര്യമാണ്. എന്നാല്‍, പാഠപുസ്തകങ്ങളിലെ ചില പ്രയോഗങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി ‘ഇതാ നിരീശ്വരവാദം പഠിപ്പിക്കുന്നു, ഇതാ കമ്യൂണിസം പഠിപ്പിക്കുന്നു’ എന്നെല്ലാം പ്രചരിപ്പിച്ച് അങ്കലാപ്പുണ്ടാക്കുന്നത് ദുരുദ്ദേശ്യപരമാണ്. കമ്യൂണിസം പഠിപ്പിക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനും പാഠപുസ്തകങ്ങളെ പ്രയോജനപ്പെടുത്താമെന്ന ചിന്ത മറ്റാര് വച്ചുപുലര്‍ത്തിയാലും കമ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെയൊരു വ്യാമോഹമുണ്ടാകാനിടയില്ല. ഈ പശ്ചാത്തലത്തില്‍ ഏഴാംതരത്തിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു വിചിന്തനം നടത്താനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. പ്രശ്നാധിഷ്ഠിത സമീപനം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് പുലിവാലുപിടിക്കുന്നതെന്തിന്? ഇത്തരം മനോഭാവം നമുക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തിലെ ‘ഇനിയും മുന്നോട്ട്’ എന്ന പാഠം തുടങ്ങുന്നത് മനുഷ്യത്വവിരുദ്ധമായ ഈ പ്രവണതയിലേക്ക് വെളിച്ചംവീശുന്ന കാര്‍ട്ടൂ വിശകലനമാണ്. കേരളീയസമൂഹം നേരിടുന്ന വര്‍ത്തമാനകാലപ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് അത് ഉല്‍പ്പാദിപ്പിക്കാനുള്ള അവസരമാണ് കുട്ടിക്ക് ലഭ്യമാവുന്നത്. സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പരിശ്രമമെന്ന നിലയിലാണ് കുട്ടിയുടെ അന്വേഷണം പുരോഗമിക്കുന്നത്. കേരളീയസമൂഹം നേരിടുന്ന പ്രശ്നങ്ങളെ എട്ടു പ്രശ്നമേഖലയായി ക്രമീകരിച്ചിരിക്കുന്നു: അഭ്യസ്തവിദ്യരില്‍ കായികാധ്വാനത്തോടുള്ള വൈമുഖ്യവും അനാദരവും; കാര്‍ഷികമേഖലയുടെ തളര്‍ച്ചയും പുതുതലമുറകള്‍ക്ക് കൃഷിയിലുള്ള താല്‍പ്പര്യക്കുറവും; ശരിയായ ആരോഗ്യാവബോധത്തിന്റെയും സാമൂഹ്യ ശുചിത്വത്തിന്റെയും അഭാവം; ശാസ്ത്രീയമായ ഭൂ-ജല മാനേജ്മെന്റിന്റെ അഭാവം; നഗരവല്‍ക്കരണ-വ്യവസായവല്‍ക്കരണപ്രക്രിയയില്‍ സുസ്ഥിരവികസനത്തില്‍ ഊന്നിക്കൊണ്ടുള്ള ആസൂത്രണത്തിന്റെ അഭാവം; സാംസ്കാരിക സവിശേഷതകളെക്കുറിച്ചും അതിന്റെ സംരക്ഷണവും അധിനിവേശപ്രതിരോധവും സംബന്ധിച്ച് ശരിയായ അവബോധത്തിന്റെ അഭാവം; എല്ലാതരത്തിലുമുള്ള വിഭാഗീയതകളെ മറികടക്കാന്‍ കഴിയുന്നവിധത്തില്‍ വളര്‍ന്നുവരേണ്ട വിശ്വമാനവസങ്കലനത്തിന്റെ അഭാവം തുടങ്ങിയവയാണ് അവ. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കുട്ടി എല്ലാ വിഷയവും പഠിക്കുന്നത്. ഓരോ ക്ളാസിലും അന്വേഷണമേഖലയുടെ ആഴവും പരപ്പും നിലവാരവും വ്യത്യാസപ്പെട്ടുവരികയും ചെയ്യുന്നു. മണ്ണിനെ പൊന്നാക്കാന്‍ അമ്പതുവര്‍ഷം മുമ്പുവരെ നിലനിന്നിരുന്ന ജന്മിത്വത്തിന്റെ ചവിട്ടടിയില്‍ ഞെരിഞ്ഞമര്‍ന്ന ജീവിതത്തിന്റെ ദൈന്യവും അതില്‍നിന്നു മോചനംനേടാന്‍ ഇവിടെ നടന്ന കര്‍ഷകസമരങ്ങളെയും ഓര്‍മപ്പെടുത്തുന്ന മണ്ണിനെ പൊന്നാക്കാം (സാമൂഹ്യശാസ്ത്രം ഏഴാംതരം) എന്ന പാഠം കാര്‍ഷികമേഖലയുടെ വര്‍ത്തമാനത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നതായി സ്ഥിതിവിവരക്കണക്കുകളില്‍നിന്ന് കുട്ടി കണ്ടെത്തുന്നു. 87 ശതമാനം കൃഷിഭൂമിയും നാണ്യവിളകള്‍ക്കായി പ്രയോജനപ്പെടുത്തുന്ന കാര്യവും വ്യക്തമാവുന്നുണ്ട്. ‘ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും’ എന്ന സെമിനാറിനുള്ള തയ്യാറെടുപ്പും സെമിനാറും സെമിനാര്‍ റിപ്പോര്‍ട്ടു തയ്യാറാക്കലും കഴിയുമ്പോള്‍ കാര്‍ഷികമേഖലയുടെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടിക്ക് സാമാന്യധാരണ ആര്‍ജിക്കാന്‍ കഴിയുന്നു. ഭൂപരിഷ്കാരം കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തിട്ടപ്പെടുത്താനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. മതമില്ലാത്ത ജീവന്‍ ജീവന്‍ എന്നത് ഒരു കുട്ടിയുടെ പേരാണ്. അവന്റെ അച്ഛന്‍ അന്‍വര്‍. അമ്മ ലക്ഷ്മീദേവി. സ്കൂള്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ ജീവന്റെ മതമേതാണ് എന്ന് പ്രധാനാധ്യാപകന്‍ ചോദിച്ചപ്പോഴാണ് ജീവന് മതമില്ല എന്ന് അന്‍വര്‍ പറഞ്ഞത്. ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. നമ്മുടെ നാട്ടില്‍ എത്രയോപേര്‍ ഇങ്ങനെ വ്യത്യസ്തമതക്കാര്‍ ദമ്പതികളായി സുഖമായി ജീവിച്ചുവരുന്നു. നമ്മുടെ ഭരണഘടന അതനുവദിക്കുന്നുണ്ട്. പ്രോത്സാഹനം നല്‍കുന്നുമുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ അങ്ങനെയും ജീവിക്കാം. മതവിശ്വാസം ഒരു തരത്തിലുള്ള വിവേചനത്തിനും കാരണമാകില്ല. ഭരണഘടന അനുവദിക്കുന്ന ഈ മഹത്തായ സ്വാതന്ത്യ്രത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് സമാദരണീയനായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭിലാഷം. മരണാനന്തരം മതപരമായ ഒരു ചടങ്ങും നടത്താന്‍പാടില്ലെന്നു ശഠിക്കുന്ന നമ്മുടെ ഒന്നാംപ്രധാനമന്ത്രിയെ പാഠത്തില്‍ ഉദ്ധരിച്ചത് ഉചിതമായി. ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ മതാതീതമായ മനുഷ്യബന്ധങ്ങളെ പരിചയപ്പെടാന്‍ അവസരം നല്‍കുന്ന ഒരു ബോക്സും നല്‍കുന്നുണ്ട്, പാഠത്തില്‍. ഇതെല്ലാം മതനിഷേധമല്ലേ എന്ന് മൂക്കുവിറപ്പിക്കുന്ന ഒരാള്‍ പാഠത്തിലൂടെ മുഴുവന്‍ കടന്നുപോകാനുള്ള ക്ഷമകാണിച്ചാല്‍ തനിയെ ശാന്തനാകും. ഖുര്‍-ആനും ബൈബിളും മഹാഭാരതവും ഉദ്ധരിച്ച് മതങ്ങളുടെ മഹനീയാദര്‍ശങ്ങള്‍ കുട്ടികള്‍ക്കു പരിചയപ്പെടാന്‍ അവസരം നല്‍കുന്നു. മനുഷ്യനെ സ്നേഹിക്കാനാണ് എല്ലാ മതവും പഠിപ്പിച്ചത്. അന്യമതക്കാരനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ മനുഷ്യന്റെ മാത്രമല്ല, മതത്തിന്റെതന്നെ ശത്രുക്കളാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. വിശപ്പിനും ദാരിദ്യ്രത്തിനും തൊഴിലില്ലായ്മയ്ക്കും മതഭേദമില്ലെന്നും പ്രകൃതിദുരന്തങ്ങള്‍ മതവിശ്വാസമനുസരിച്ചല്ല മനുഷ്യനെ ബാധിക്കുന്നതെന്നും തിരിച്ചറിയാന്‍ അവസരം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വ്യക്തിഗതവായനയ്ക്കു നല്‍കേണ്ട രണ്ടു കുറിപ്പ് അധ്യാപകസഹായിയില്‍ നല്‍കുന്നുണ്ട്. ‘ദേശീയ സ്വാതന്ത്യ്രസമരം കുട്ടികള്‍ക്ക്’ എന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നാണ് ഒന്ന് – ഇന്ത്യന്‍ സ്വാതന്ത്യ്രത്തെ രക്തപങ്കിലമാക്കിയ വര്‍ഗീയകലാപത്തിന്റെ ചിത്രണം. ടൈംസ് ഓഫ് ഇന്ത്യയില്‍ 2002 ഏപ്രില്‍ 16 ന് പ്രസിദ്ധീകരിച്ച നരോദ – പാട്യാലയിലെ വര്‍ഗീയകലാപത്തിനിടയില്‍ “ഹിന്ദുഭവനത്തില്‍ ജീവന്‍ കാത്ത മുസ്ളിംകുടുംബ”ത്തിന്റെ കഥയാണ് രണ്ടാമത്തേത്. ഇതിനെല്ലാമൊടുവില്‍ ‘നന്മയുടെ നാളുകള്‍’ എന്നൊരു കുറിപ്പ് ഓരോ കുട്ടിയും തയ്യാറാക്കണം. വര്‍ഗീയകലാപത്തില്‍പ്പെട്ട് നാടുവിടേണ്ടിവരുന്ന ഒരു കുട്ടി വീട്ടില്‍ അഭയംതേടിയാല്‍ നിങ്ങളെങ്ങനെ പെരുമാറും? അതും അവന്റെ/അവളുടെ മതവിശ്വാസം ഭിന്നമാണെങ്കില്‍? പ്രശ്നവുമായി ബന്ധപ്പെട്ട അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി ഒരു പ്രശ്നസന്ദര്‍ഭത്തില്‍ ഇടപെടുകതന്നെയാണ് ഇവിടെ ചെയ്യുന്നത്. മതേതരത്വത്തെക്കുറിച്ചുള്ള ഒരായിരം ഉപദേശപ്രസംഗത്തേക്കാള്‍ കരുത്തുണ്ട് ഈ പ്രവര്‍ത്തനത്തിന്. ഒരു മതഭ്രാന്തനുപോലും ഇത് മതനിഷേധമാണെന്ന് സത്യസന്ധമായി പറയാന്‍ കഴിയില്ല. പുതിയ കുതിപ്പുകള്‍ക്കായി ‘ഇനിയും മുന്നോട്ട്’ എന്ന പാഠം സ്വാതന്ത്യ്രസമരചരിത്രത്തിലേക്കാണ് കുട്ടികളെ ആനയിക്കുന്നത്. പീര്‍മുഹമ്മദിന്റെയും ഭഗത്സിങ്ങിന്റെയും രക്തസാക്ഷിത്വവും ശാന്തിഘോഷ്, സുനിതാചൌധരി എന്നീ പെകുട്ടികളുടെ ധീരസാഹസികത്വവും ജാലിയാന്‍വാലാബാഗും മലബാര്‍ കലാപവും ഉപ്പുസത്യഗ്രഹവും ക്വിറ്റിന്ത്യാസമരവും സ്വാതന്ത്യ്രസമരത്തിന്റെ വിവിധ ധാരകളെയാണ് പ്രതിനിധാനംചെയ്യുന്നത്. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ സംഭവങ്ങളുടെയും വ്യക്തികളുടെയും കണക്കെടുപ്പ് നടത്തി സ്വാതന്ത്യ്രസമരത്തിന്റെ സമഗ്രചരിത്രവുമായി തട്ടിച്ചുനോക്കി വിമര്‍ശിക്കാന്‍ തുനിഞ്ഞാല്‍അതിന് അന്ത്യമുണ്ടാകില്ല. കേളപ്പനെയും എ കെ ജിയെയും വിട്ടുകളഞ്ഞു എന്നൊരാള്‍ക്കു പരാതിപ്പെടാം. അബ്ദുള്‍കലാം ആസാദിനെ പരാമര്‍ശിക്കാത്തത് കടുത്ത വിവേചനമാണെന്ന് ആരോപിക്കാം. എന്നാല്‍, കുട്ടി പഠിക്കുന്ന സ്വാതന്ത്യ്രസമരചരിത്രം ഇതുമാത്രമാണോ? മറ്റു ക്ളാസുകളിലൊന്നും സ്വാതന്ത്യ്രസമരത്തെക്കുറിച്ച് ഒന്നും പഠിക്കുന്നില്ലേ? മാത്രമല്ല, ഈ പാഠംതന്നെ സ്വാതന്ത്യ്രസമരചരിത്രത്തിലേക്കുള്ള കുട്ടിയുടെ അന്വേഷണത്തിന് വഴിതുറക്കുകയല്ലേ ചെയ്യുന്നത്? ഏഴാംതരത്തിലെ പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്നതുമാത്രമാണ് കുട്ടി പഠിക്കുന്നതെന്ന പഴയ പഠനസങ്കല്‍പ്പത്തിന്റെ ഉല്‍പ്പന്നമാണ് നേരത്തെ ചൂണ്ടിക്കാട്ടിയ ദിശയിലുള്ള വിമര്‍ശനം. സ്വാതന്ത്യ്രസമരത്തിന്റെ ത്യാഗോജ്വലപോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാലപ്രശ്നങ്ങളെ കുട്ടി അഭിമുഖീകരിക്കുന്നു. ഇനിയും മറികടക്കേണ്ട പ്രശ്നങ്ങളും പൊരുതിതോല്‍പ്പിക്കേണ്ട അനീതികളുമുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. നമ്മുടെ സ്വാതന്ത്യ്രസമര പൈതൃകം മുന്നോട്ടുകൊണ്ടുപോകാന്‍ ഇങ്ങനെ മാത്രമേ നമുക്കു കഴിയൂ. ഇനിയും നടക്കേണ്ട പോരാട്ടങ്ങളിലേക്ക് ഉപനയിക്കപ്പെടാനല്ലെങ്കില്‍ പിന്നെന്തിനാണ് സ്വാതന്ത്യ്രസമരചരിത്രം കുട്ടി പഠിക്കുന്നത്? ഇതൊക്കെയാണോ കമ്യൂണിസം? പുറത്തുവന്ന പാഠപുസ്തകത്തിലെ “വെള്ളത്തെ പിടിച്ചുകെട്ടാം”, “നദികള്‍ നാടിന്‍ സമ്പത്ത്” എന്നീ രണ്ടുപാഠവും പ്രകൃതിയെ ആദരിച്ചും സ്നേഹിച്ചും കരുതലോടെ ജീവിക്കാന്‍ പ്രേരണ നല്‍കുന്നവയാണ്. ഭൂ-ജല മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണയുടെ അഭാവം എന്ന പ്രശ്നമേഖലയുമായി ബന്ധപ്പെട്ട ഈ രണ്ടുപാഠവും കേരളത്തിന്റെ വര്‍ത്തമാനകാല പ്രശ്നങ്ങളിലുള്ള ഇടപെടലായി വികസിക്കുന്നുണ്ട്. പാഠപുസ്തകത്തോടൊപ്പം അധ്യാപകസഹായിയും വായിച്ചുനോക്കാനുള്ള അവധാനത വിമര്‍ശകരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. പാഠപുസ്തകം കുട്ടിയുടെ പഠനസാമഗ്രികളില്‍ ഒന്നുമാത്രമാണ്. പഴയകാലത്തെപ്പോലെ അറിവിന്റെ അവസാന വാക്കല്ല. അധ്യാപകപരിശീലനം, ക്ളസ്റ്റര്‍ പ്ളാനിങ് തുടങ്ങി അനേകം സന്ദര്‍ഭങ്ങളിലൂടെ ഓരോ പാഠത്തിന്റെയും വികാസ സാധ്യതകൂടി പരിഗണിക്കേണ്ടതുണ്ട്. മനുഷ്യത്വമെന്നാല്‍ കമ്യൂണിസമോ? കുട്ടികളെ നല്ല മനുഷ്യരായി വളരാന്‍ സഹായിക്കുന്ന അനേകം പഠനസന്ദര്‍ഭങ്ങളാണ് പാഠ്യപദ്ധതിയില്‍ ഒരുക്കിയിരിക്കുന്നത്. സഹജീവികളോടു കാരുണ്യവും അവരുടെ പ്രശ്നങ്ങളില്‍ താല്‍പ്പര്യമുളവാക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളുമുണ്ട്. വര്‍ഗീയകലാപങ്ങള്‍ക്കെതിരെ ചിന്തിക്കാനും മതങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനവും മതവിശ്വാസികള്‍ക്കിടയില്‍ ഐക്യവും വേണമെന്ന് ആഗ്രഹിക്കാനും പാഠങ്ങള്‍ പ്രേരണനല്‍കുന്നുണ്ട്. സ്വാതന്ത്യ്രസമരത്തിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആ പാഠത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടിക്ക് തോന്നലുണ്ടാകുന്നു. പ്രകൃതിയെ മാനിക്കാനും സ്നേഹിക്കാനും പരിരക്ഷിക്കാനും തനിക്ക് കടമയുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. ഇന്നത്തെ ലോകത്ത് തന്റേടവും അലിവുമുള്ള നല്ല മനുഷ്യരായി വളരണം പുതിയ തലമുറകള്‍ എന്ന ചിന്തയാണ് പാഠപുസ്തകത്തിലെ ഓരോ വരിയും പ്രകടമാക്കുന്നത്. ഏഴാംതരത്തിലെ സാമൂഹ്യപാഠപുസ്തകം കമ്യൂണിസമാണ് പഠിപ്പിക്കുന്നത് എന്ന് മുറവിളികൂട്ടുന്നവര്‍ മനുഷ്യത്വമെന്നാല്‍ കമ്യൂണിസമാണ് എന്ന് അംഗീകരിക്കുകയാണ് ചെയ്യുന്നത്. സഹജീവികളോട് അലിവും രാജ്യസ്നേഹവും പ്രകൃതിയോട് ആദരവുമുണ്ടായാല്‍ കമ്യൂണിസ്റ്റാവുമെന്ന് ഈ വിമര്‍ശകന്‍ സമ്മതിക്കുന്നുവോ? അതിലപ്പുറം മറ്റെന്തു കമ്യൂണിസമാണ് ഈ പുസ്തകത്തിലുള്ളത്? ഇത്തരം മാനുഷികഭാവങ്ങള്‍ കുട്ടികളില്‍ വളരണമെന്ന് കേരളത്തിലെ മറ്റൊരു പ്രസ്ഥാനവും ആഗ്രഹിക്കുന്നില്ലേ?

ഏഴാം തരത്തിലെ കമ്യൂണിസം

വിശേഷാല്‍പ്രതി
ഇന്ദ്രന്‍

കമ്യൂണിസം ഏത്‌ വഴിക്ക്‌ വന്നാണ്‌ നമ്മുടെ കഞ്ഞികുടി മുട്ടിക്കുകയെന്ന്‌ ഭയന്നിരിക്കുന്നവര്‍ ഇക്കാലത്തുമുണ്ട്‌. മരിച്ചുപോയവരുടെ പ്രേതങ്ങള്‍ വന്ന്‌ കഴുത്തിന്‌ പിടിക്കുമോ എന്ന്‌ ഭയന്ന്‌ ഉറക്കം വരാത്തവര്‍ ഉള്ളതുപോലെ. കമ്യൂണിസം തോക്കിന്‍കുഴലിലൂടെ വരും, ബാലറ്റ്‌ പെട്ടിയിലൂടെ വരും എന്നെല്ലാമാണ്‌ ഇക്കാലമത്രയും പേടിപ്പിച്ചിരുന്നത്‌. ഇപ്പോഴിതാ പുതിയൊരു വഴിക്ക്‌ വരുമെന്ന്‌ ഹിന്ദു-ക്രിസ്‌ത്യന്‍-മുസ്‌ലിം സംഘടനകള്‍ കൂട്ടായി രംഗത്ത്‌ വന്ന്‌ മനുഷ്യനെ ഭീഷണിപ്പെടുത്തുന്നു. പുതിയ വഴി കേട്ടപ്പോഴാണ്‌ മൂക്കത്ത്‌ വിരല്‍ വെച്ചുപോയത്‌. കമ്യൂണിസം പാഠപുസ്‌തകം വഴി വരാനാണത്രെ ടിക്കറ്റെടുത്തിരിക്കുന്നത്‌.
രണ്ടാം മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായത്‌ മുതല്‍ കേരളത്തിലെ മതസംഘടനക്കാരും യൂത്ത്‌ കോണ്‍ഗ്രസ്‌-യൂത്ത്‌ ലീഗ്‌- യുവമോര്‍ച്ചാദി അകാലവാര്‍ധക്യം പ്രാപിച്ചവരും സ്‌കൂള്‍ പാഠപുസ്‌തകം താഴെവെച്ചിട്ടില്ല. അവ ഒന്നൊന്നായി വായിച്ചുതള്ളുകയായിരുന്നു അവര്‍. വെറുതെയങ്ങ്‌ വായിച്ചാലും പോര. വരികളും വായിക്കണം. വരികള്‍ക്കിടയിലും വായിക്കണം. എവിടെയാണ്‌ കമ്യൂണിസത്തിന്റെ വിഷബീജങ്ങള്‍ ഒളിച്ചുവെച്ചിരിക്കുന്നതെന്ന്‌ അറിയാന്‍ പാടില്ലല്ലോ. പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലത്ത്‌ ഇതിന്റെ പാതിയെങ്കിലും വായിച്ചിരുന്നെങ്കില്‍ എല്‍.ഡി.ക്ലര്‍ക്കെങ്കിലും ആയി രക്ഷപ്പെട്ടുപോകുമായിരുന്നു. ഇനി പറഞ്ഞിട്ട്‌ കാര്യമില്ല.

എല്‍.കെ.ജി. മുതല്‍ ബി.എ. വരെ ക്ലാസ്സുകള്‍ ഒന്നര ഡസനുണ്ട്‌. ഓരോന്നിലും ചുമട്ടുതൊഴിലാളിയെ സഹായത്തിന്‌ വിളിക്കാന്‍ പോന്നത്ര എണ്ണത്തിലും വലുപ്പത്തിലും പുസ്‌തകങ്ങളുമുണ്ട്‌. ഓരോ പുസ്‌തകത്തിലുമുണ്ട്‌ എണ്ണിയാല്‍ തീരാത്തത്ര പാഠങ്ങള്‍. ഏഴാംതരത്തില്‍ തന്നെ പാഠങ്ങളെത്രയുണ്ടെന്നാണ്‌ വിചാരം? ഒരൊറ്റ പാഠമാണ്‌ കേരളത്തെയാകമാനം തകിടം മറിക്കാന്‍ പോകുന്നത്‌. എല്‍.കെ.ജി. മുതല്‍ സര്‍വപാഠങ്ങളും പഠിച്ച്‌ ദൈവഭക്തനും മതവിശ്വാസിയും സാത്വികനും സര്‍വോപരി ജനാധിപത്യവാദിയുമായി വളര്‍ന്നുവന്ന പയ്യനും പയ്യത്തിയും ഏഴാംക്ലാസ്സിലെ സാമൂഹ്യശാസ്‌ത്രത്തിലെ ഒരു പാഠം പഠിച്ചുകഴിയുമ്പോഴേക്ക്‌ മതവിരുദ്ധനും യുക്തിവാദിയും ഭൗതികവാദിയും നിരീശ്വരനും സര്‍വോപരി കമ്യൂണിസ്റ്റുകാരനുമാകും എന്നതാണ്‌ പ്രശ്‌നം. ഇങ്ങനെ ഇടതുമുന്നണി ഭരിക്കുന്ന അഞ്ചുകൊല്ലംകൊണ്ട്‌ കേരളം നിറയെ മതവിരുദ്ധ കമ്യൂണിസ്റ്റുകള്‍ നിറഞ്ഞുകവിയും. പിന്നെ കമ്യൂണിസം വരാന്‍ തോക്കിന്‍കുഴലൊന്നും വേണ്ടി വരില്ല, ബാലറ്റ്‌ പെട്ടിതന്നെ മതിയാകും. പേടിക്കേണ്ട സംഗതിതന്നെ.

ഇടതുമുന്നണിയെ അധികാരത്തിലേറ്റാന്‍ പാടുപെട്ട ആധ്യാത്മികാചാര്യന്മാര്‍ തന്നെ പരിഭ്രമിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും നിയമസഭാതിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണിത്തീരുംമുമ്പ്‌ ടി.കെ.ഹംസ മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ പാഞ്ഞുചെന്ന്‌ നന്ദി പറഞ്ഞ ഒരു മതാചാര്യന്‍ വടക്കന്‍ കേരളത്തിലുണ്ട്‌. സുന്നി വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ നേതാവാണ്‌ അദ്ദേഹം. നാട്ടുകാര്‍ ഇദ്ദേഹത്തിന്റെ വിഭാഗത്തെ സ്‌നേഹപൂര്‍വം അരിവാള്‍സുന്നി എന്നാണ്‌ വിളിക്കാറുള്ളത്‌. കഠിന മതവിശ്വാസിയും അതിലേറെ കഠിന മതേതരവിശ്വാസിയുമാണ്‌ അദ്ദേഹം. മതവിശ്വാസത്തിന്റെ പച്ചക്കൊടിയും മതേതരവിശ്വാസത്തിന്റെ പച്ചച്ചെങ്കൊടിയും ഒരേസമയം രണ്ടുകൈകളിലുമേന്തുന്നവര്‍ ഈ ഭൂലോകത്ത്‌ കേരളത്തിലേ ഉള്ളൂ എന്നാണ്‌ പറയപ്പെടുന്നത്‌. കേരളം അങ്ങനെ പലതരം വിചിത്രജീവജാലങ്ങളുള്ള പ്രത്യേകപരിസ്ഥിതി ആവാസവ്യവസ്ഥയാണല്ലോ.

നടേപറഞ്ഞ പുരോഗമന മതേതര മതനേതാവ്‌ ഉന്നയിച്ചത്‌ അതിഗൗരവമായ ഒരു പ്രശ്‌നമാണ്‌. ഏഴാംതരം സാമൂഹ്യശാസ്‌ത്രത്തില്‍ ഒരു കൊടിയ മതവിരുദ്ധ ആശയമുണ്ട്‌. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നതാണ്‌ ആ ആശയം. എന്തൊരു അബദ്ധ ആശയം. ശ്രീനാരായണഗുരു ഇങ്ങനെ പറഞ്ഞില്ലേ എന്നുചോദിച്ച്‌ ഇതിനെ ന്യായീകരിക്കാന്‍ നോക്കരുത്‌. ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം ഒരു മനുഷ്യന്‌ എന്ന്‌ പറഞ്ഞില്ലേ ? ഇതംഗീകരിക്കാന്‍ പറ്റുമോ ? പറ്റും- മനുഷ്യര്‍ മുഴുവന്‍ നമ്മുടെ മതത്തില്‍ച്ചേരുകയാണെങ്കില്‍ മാത്രം. എന്നോ മണ്‍മറഞ്ഞ ഗുരു പറഞ്ഞതാണെന്നതുകൊണ്ടും കുറച്ച്‌ ഈഴവര്‍ മാത്രമേ കേള്‍ക്കുകയുള്ളൂ എന്നതു കൊണ്ടും മിണ്ടാതിരുന്നെന്നേ ഉള്ളൂ. പാഠപുസ്‌തകത്തിലാക്കുമ്പോള്‍ കളി മാറും. ശ്രീനാരായണഗുരു പറഞ്ഞത്‌ കേട്ടുകൊണ്ടിരുന്നാല്‍ ഈഴവര്‍ തെണ്ടിപ്പോവുകയേ ഉള്ളൂ എന്ന്‌ ശ്രീനടേശഗുരു തിരുത്തിയിട്ടുമുണ്ട്‌. അത്‌ വിട്‌. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‌ പഠിപ്പിക്കാനേ പാടില്ല. മനുഷ്യന്‍ നന്നായില്ലെങ്കിലും വേണ്ടില്ല മതം ഡേഷ്‌ തന്നെയാവണം എന്നാണ്‌ യഥാര്‍ഥത്തില്‍ പഠിപ്പിക്കേണ്ടത്‌. അല്ലെങ്കില്‍, നന്നാവണമെങ്കില്‍ മനുഷ്യന്‍ ഡേഷ്‌ മതക്കാരന്‍ തന്നെയാവണം എന്നുപഠിപ്പിക്കണം. ശരി ഇവിടെ ഹലാക്കിന്റെ മതേതരത്വമായതുകൊണ്ട്‌ അങ്ങനെ വേണ്ട എന്ന്‌ സമ്മതിക്കാം. എന്തായാലും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‌ പഠിപ്പിക്കാന്‍ പാടില്ല. അതുമതവിരുദ്ധമാണ്‌, കമ്യൂണിസമാണ്‌.

കേരളത്തിലെ മറ്റു പാഠപുസ്‌തകങ്ങള്‍ മതാചാര്യന്മാര്‍ വായിച്ചിട്ടില്ലാത്തതു ഭാഗ്യം എന്നുകരുതിയാല്‍മതി. സാമൂഹ്യശാസ്‌ത്രം മാത്രമല്ല അസ്സല്‍ ശാസ്‌ത്രം തന്നെ ഇവിടെ പഠിപ്പിക്കുന്നു. അതിലൊരിടത്തുപോലും ദൈവമാണ്‌ ഭൂമിയേയും കോടാനുകോടി നക്ഷത്രങ്ങളെയും ഇക്കണ്ട ജീവജാലങ്ങളെല്ലാറ്റിനേയും സൃഷ്‌ടിച്ചതെന്ന്‌ പഠിപ്പിക്കുന്നേയില്ല. ഈരേഴുപതിന്നാലുലോകമുണ്ടെന്ന്‌ പഠിപ്പിക്കുന്നില്ല. ആണിന്റെ വാരിയെല്ലെടുത്താണ്‌ പെണ്ണിനെ സൃഷ്‌ടിച്ചതെന്ന്‌ പഠിപ്പിക്കുന്നില്ല. പെണ്ണിന്റെ തലച്ചോറിന്‌ ആണിന്റെ തലച്ചോറിനേക്കാള്‍ വലുപ്പം കുറവാണെന്നും തത്‌ഫലമായി പെണ്ണിന്‌ ആണിനേക്കാള്‍ ബുദ്ധി കുറവാണെന്നും പഠിപ്പിക്കുന്നില്ല. ഇതെല്ലാം സഹിക്കാം. മനുഷ്യന്‍ മൃഗങ്ങളില്‍ നിന്ന്‌ പരിണമിച്ചാണ്‌ ഉണ്ടായതെന്നും കുരങ്ങന്‍ മനുഷ്യന്റെ മുത്തച്ഛനാണ്‌ എന്നുമുള്ള ഡാര്‍വിന്‍ സിദ്ധാന്തം പഠിപ്പിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ സഹിക്കും ? സത്യവിശ്വാസികളായ ടി.എം.ജേക്കബും പി.ജെ.ജോസഫും ഇ.ടി.മുഹമ്മദ്‌ ബഷീറും മന്ത്രിയായിരിക്കുമ്പോഴും പഠിപ്പിക്കുന്നുണ്ടായിരുന്നു ഈ സര്‍വാബദ്ധങ്ങളെല്ലാം എന്നോര്‍ക്കുമ്പോഴാണ്‌ നാസ്‌തികരുടെ സ്വാധീനം എന്തുമാത്രമുണ്ടെന്ന്‌ അറിയുക.
കേരളത്തില്‍ കമ്യൂണിസ്റ്റുകാരുടെ സി.ഐ.എ. പേടിയോട്‌ കിടപിടിക്കാന്‍ കഴിയുന്ന മറ്റൊരു പേടിയേ ഉള്ളൂ. അത്‌ കമ്യൂ. വിരുദ്ധരുടെ കമ്യൂണിസ്റ്റ്‌ പേടിയാണ്‌. രണ്ടുകൂട്ടര്‍ക്കും ഉറക്കമില്ല. സ്‌കൂളില്‍ കമ്യൂണിസം പഠിപ്പിക്കണം എന്ന്‌ കമ്യൂണിസ്റ്റുകാര്‍ക്ക്‌ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പഠിപ്പിച്ചതുകൊണ്ട്‌ ഒരു പ്രയോജനവും ഇല്ലെന്ന്‌ ബോധ്യമുള്ളതുകൊണ്ടാണ്‌. മുക്കാല്‍നൂറ്റാണ്ടുകാലം കമ്യൂണിസം മാത്രം പഠിപ്പിച്ചതിന്റെ ഫലമായാണ്‌ സോവിയറ്റ്‌ യൂണിയനില്‍ അത്‌ ഉപ്പുവെച്ച കലം പോലെയായത്‌. പിന്നെയല്ലേ ഇവിടെ ഏഴാം ക്ലാസ്സില്‍ പഠിപ്പിച്ചിട്ട്‌ അത്‌ രക്ഷപ്പെടാന്‍ പോകുന്നത്‌. പാഠപുസ്‌തകം വായിച്ചാണ്‌ കുട്ടികള്‍ പഠിക്കുന്നത്‌ എന്നതാണ്‌ വലിയ തെറ്റിദ്ധാരണ. എന്നാണാവോ അതുമാറുക!

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version