September 6, 2025
Islam

സമാധാനത്തിന്റെ മതം!

പ്രവാചകനായ മുഹമ്മദിന്റെ മൊഴികളും ചര്യകളും രേഖപ്പെടുത്തിയ ആധികാരിക പ്രമാണങ്ങളാണു ഹദീസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥം എന്നു പറയപ്പെടുന്നത് സഹീഹുല്‍ ബുഖാരി യാണ്.
സി എന്‍ അഹ്മദ് മൌലവിയുടെ പരിഭാഷയാണ് ഇവിടെ പ്രധാനമായും അവലംബിച്ചിട്ടുള്ളത്. അദ്ദേഹം തന്നെ വളരെയേറെ നേര്‍പ്പിച്ചും വെള്ളം ചേര്‍ത്തുമാണ് തന്റെ തര്‍ജ്ജമ തയ്യാറാക്കിയിട്ടുള്ളത്. ഇസ്ലാമിന്റെ ഒന്നാം പ്രമാണം ഖുര്‍ ആനും രണ്ടാം പ്രമാണം ബുഖാരിയുമാണെന്നു കരുതപ്പെടുന്നു.

ഇവിടെ ഏതാനും ഹദീസുകള്‍ ഉദ്ധരിക്കുക മാത്രമേ ചെയ്യുന്നുള്ളു. സ്വയം പൂര്‍ണ്ണമാണെന്നതിനാലും വിശ്വാസികളായ വായനക്കാരുടെ വികാരം മാനിച്ചും കൂടുതല്‍ വിശദീകരണങ്ങള്‍ ഒഴിവാക്കുന്നു.

സമാധാനത്തിന്റെ മതം!

ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി അരുളി:
‘അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല,മുഹമ്മദ് ദൈവദൂതനാണ്,എന്നു സാഷ്യം വഹിക്കുകയും നമസ്കാരം അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും ചെയ്യും വരെ മാത്രമേ മനുഷ്യരോട് യുദ്ധം ചെയ്യാന്‍ എന്നോട് കല്‍പ്പിച്ചിട്ടുള്ളു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തെയും ധനത്തെയും എന്റെ പിടുത്തത്തില്‍നിന്നു അവര്‍ രക്ഷിച്ചു കഴിഞ്ഞു. പക്ഷെ ഇസ്ലാം ചുമത്തിയ ബാധ്യതകളനുസരിച്ച് അവയിന്മേല്‍ കൈ വെക്കാം.അവരുടെ കണക്കുകള്‍ നോക്കേണ്ടത് അല്ലാഹുവിന്റെ ചുമതലയാണ്.’ [സഹീഹുല്‍ ബുഖാരി.ഹദീസ് 24]

ഇബ്നു മസ് ഊദില്‍ നിന്നു നിവേദനം: തിരുമേനി അരുളി:
 ‘മുസ്ലിമിനെ ശകാരിക്കുന്നത് അതിക്രമമാണ്; അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവും.’[44]

ജാബിര്‍ പറയുന്നു: തിരുമേനി അരുളി:
“ അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു. ഭൂമിയെ[മണ്ണിനെ] എനിക്കു നമസ്കരിക്കാനുള്ള സ്ഥലവും ശുചീകരിക്കാനുള്ള വസ്തുവുമാക്കിത്തന്നു. അതു കൊണ്ട് എന്റെ അനുയായികള്‍ക്ക് നമസ്കാരസമയമെത്തിയാല്‍ അവര്‍ നമസ്കരിക്കട്ടെ. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. എനിക്ക് ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. നബിമാരെ അവരുടെ ജനതയിലേക്കു മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചതാകട്ടെ മനുഷ്യരാശിക്കാകമാനവും”.[217]

അനസ് പറയുന്നു:
തിരുമേനി ഖൈബര്‍ ആക്രമിച്ച ഘട്ടത്തില്‍ അവിടെവെച്ചാണു ഞങ്ങള്‍ സുബഹ് നമസ്കരിച്ചത്. നേരം പുലര്‍ന്നു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. തിരുമേനി വാഹനത്തിലേറി.അബൂ തല്‍ഹയും. ഞാന്‍ വാഹനത്തിലേറിയിട്ട് അബൂതല്‍ഹയുടെ പിന്നിലാണിരുന്നത്.തിരുമേനി വാഹനത്തെ ഖൈബര്‍ പട്ടണത്തിലെ തെരുവിലേക്കു തിരിച്ചു. എന്റെ കാലിന്റെ മുട്ട് തിരുമേനിയുടെ തുടയിന്മേല്‍ തട്ടുന്നുണ്ടായിരുന്നു. തിരുമേനി തന്റെ തുടയില്‍നിന്ന് വസ്ത്രം അല്‍പ്പം പൊക്കി . തിരുമേനിയുടെ തുടയുടെ വെളുപ്പ് ഞാന്‍ കണ്ടുകൊണ്ടിരുന്നു. പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ , “അല്ലാഹു അക്ബര്‍ ,ഖൈബര്‍ ഇതാ നശിച്ചു കഴിഞ്ഞു; ഒരു ജനതയുടെ വീടുകള്‍ക്കു മുമ്പില്‍ നാം ഇറങ്ങിക്കഴിഞ്ഞാല്‍ , താക്കീതു നല്‍കപ്പെട്ടു കൊണ്ടിരുന്ന ആ ജനതയുടെ പ്രഭാതം അശുഭകരം തന്നെ” എന്നു തിരുമേനി മൂന്നു പ്രാവശ്യം പറഞ്ഞു. അവിടത്തെ നിവാസികള്‍ അവരുടെ ജോലികള്‍ക്കായി പുറത്തിറങ്ങിയപ്പോള്‍ ‘ഇതാ മുഹമ്മദും പട്ടാളവും’ എന്നവര്‍ അമ്പരപ്പോടെ പറയാന്‍ തുടങ്ങി. അനസ് പറയുന്നു. ശക്തി കൊണ്ടാണ് ഞങ്ങള്‍ ഖൈബര്‍ ജയിച്ചടക്കിയത്. തടവുകാരെയെല്ലാം ഒരിടത്ത് ഒരുമിച്ചു കൂട്ടി. “ ദൈവദൂതരേ ഈ തടവുകാരില്‍നിന്ന് എനിക്കൊരു പെണ്‍കിടാവിനെ തരണമേ” എന്നപേക്ഷിച്ചുകൊണ്ട് ദിഹ്യത്ത് വന്നു. പോയി ഒരു പെണ്‍കിടാവിനെ നീ എടുത്തുകൊള്ളുക എന്ന് തിരുമേനി സമ്മതം കൊടുത്തു. അപ്പോള്‍ ഹുയയ്യിന്റെ മകള്‍ സഫിയ്യയെയാണ് അദ്ദേഹം എടുത്തത്. ഒരാള്‍ തിരുമേനിയെ ഉണര്‍ത്തി:“ ദൈവദൂതരേ ഖുറൈള, നളീര്‍ ‍, എന്നീ രണ്ടു ജൂതഗോത്രങ്ങളില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരുവളെ ഇവിടുന്ന് ഏല്‍പ്പിച്ചു കൊടുത്തത് ദിഹ്യത്തിനാണല്ലോ. ആ പെണ്ണ് താങ്കള്‍ക്കല്ലാതെ അനുയോജ്യയാവില്ല.” ഇതു കേട്ടപ്പോള്‍ “ദിഹ്യത്തിനെ വിളിക്കുക” എന്ന് തിരുമേനി അരുളി. ദിഹ്യത്ത് അവളേയും കൊണ്ട് വന്നു. “ നീ തടവുകാരില്‍നിന്നു വേറൊരു പെണ്ണിനെ ഏറ്റു വാങ്ങിക്കൊള്ളുക. “ എന്നു തിരുമേനി അരുളി. തിരുമേനി അവളെ ബന്ധനമുക്തയാക്കി വിവാഹം ചെയ്തു. അവളുടെ മോചനം തന്നെയാണ് പ്രതിഫലമായി കണക്കാക്കിയത്. യാത്രാമധ്യേ തിരുമേനിയോടൊപ്പം “വീട്ടില്‍ കൂടാന്‍ ” ഉമ്മു സുലൈം സഫിയ്യയെ അണിയിച്ചൊരുക്കി. രാത്രി സഫിയ്യയെ തിരുമേനിക്ക് ഉമ്മുസുലൈം ഏല്‍പ്പിച്ചു കൊടുത്തു. തിരുമേനി പ്രഭാതവേളയില്‍ പുതിയാപ്പിളയായി. തിരുമേനി അരുളി: “വല്ലവരുടേയും കയ്യില്‍ ആഹാരസാധനമായി വല്ലതും ഉണ്ടെങ്കില്‍ അവരതു കൊണ്ടു വരട്ടെ.” തിരുമേനി തോലിന്റെ ഒരു സുപ്ര വിരിച്ചു. ചിലര്‍ ഈത്തപ്പഴം കൊണ്ടുവന്നു. ചിലര്‍ നെയ്യും. ഗോതമ്പ് വറുത്തു പൊടിച്ചതും കൊണ്ടു വന്നുവെന്നും അനസ് പറാഞ്ഞുവെന്നാണ് എന്റെ ഓര്‍മ്മ. അതെല്ലാം കൂടി അവര്‍ കൂട്ടിക്കലര്‍ത്തി. അതായിരുന്നു തിരുമേനിയുടെ വിവാഹസല്‍ക്കാരം.[235]

ഈ വീട്ടില്‍കൂടലിന്റെ മറ്റൊരു വിവരണം ആധുനിക ചരിത്ര പണ്ഡിതനായ ഹുസൈന്‍ ഹൈക്കല്‍ നല്‍കുന്നതിങ്ങനെയാണ്:
 “തന്റെ പിതാവിനെയും ഭര്‍ത്താവിനെയു വധിച്ച പ്രവാചക്ന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്‍സാരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്‍നിന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവുധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.’എന്തേ ഇവിടെ?’ അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്‍ത്താവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” (ഹയാത്തു മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )

ഇബ്നു ഉമര്‍ പറയുന്നു:
‘ബനൂ മുസ്തലക്’ ഗോത്രക്കാര്‍ അശ്രദ്ധരായി കഴിഞ്ഞു കൂടിയിരുന്ന സന്ദര്‍ഭത്തില്‍ തിരുമേനി അവരെ ആക്രമിച്ചു. അവരുടെ ഒട്ടകങ്ങള്‍ അരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിലെ യോദ്ധാക്കളെ വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും ബന്ധനസ്ഥരാക്കുകയും ചെയ്തു.അന്നാണു ജുവൈരിയ്യ തിരുമേനിയുടെ അധീനത്തില്‍ വന്നത്.[1108]

അബൂ ഹുറൈറ പറയുന്നു.:
 “തിരുമേനി ഇങ്ങനെ അരുളുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. “ദെവമാര്‍ഗ്ഗത്തില്‍ പോരാടുന്നവന്റെ സ്ഥിതി നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരികകയും ചെയ്യുന്നവന്റേതു പോലെയാണ്. ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍ മരിക്കുന്ന പക്ഷം അവനു സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങനെയല്ല; സുരക്ഷിതമായി യുദ്ധത്തില്‍നിന്നു മടങ്ങുകയാണെങ്കിലോ; ദൈവത്തില്‍നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്നു ലഭിക്കും. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്നു ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു.” [1169]

അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി:
“രണ്ടാളുകളെ നോക്കിയിട്ട് അല്ലാഹു ചിരിക്കും. അവരില്‍ ഒരാള്‍ മറ്റെയാളെ കൊലപ്പെടുത്തും.രണ്ടു പേരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഒരുത്തന്‍ ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തു മരിക്കും. പിന്നീട് അയാളെ കൊന്നവന്റെ പാപം അല്ലാഹു പൊറുത്തു കൊടുക്കും. കാരണം അയാളും ശഹീദായി മരിക്കും.”[1183]

ഉര്‍വ്വതുല്‍ ബാരിക്കി പറയുന്നു: തിരുമേനി അരുളി:
“കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.-യുദ്ധം ചെയ്തിട്ടു ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.”[1196]

Leave a Reply

Your email address will not be published. Required fields are marked *